അമ്മയുടെ പ്രസിഡന്റ് ശ്വേതാ മേനോനുമായുള്ള തർക്കങ്ങൾ പരസ്യമായി തുടരുന്നതിനിടെ സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ നടക്കുന്ന വ്യക്തിപരമായ അധിക്ഷേപങ്ങൾക്ക് മറുപടിയുമായി നടി മാലാ പാർവതി.
ശ്വേതാ മേനോന്റെ ആരോപണങ്ങൾക്ക് മറുപടി നൽകി പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെ മകന്റെ പഴയ കേസിനെ ഓർമിപ്പിച്ചുകൊണ്ടും ശ്വേതയെ പിന്തുണച്ചുകൊണ്ടും വന്ന കമന്റുകൾക്കാണ് മാലാ പാർവതി വിശദീകരണം നൽകിയത്.
മകൻ ഒരു ട്രാൻസ്ജെൻഡർ യുവതിക്ക് അശ്ലീല ചിത്രങ്ങൾ അയച്ച കേസിലെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നും അവരെ കല്യാണം കഴിച്ചുകൊടുത്തോ എന്നും പരിഹസിച്ചെത്തിയ വ്യക്തിയ്ക്കാണ് അവർ കാര്യങ്ങൾ വിശദ്ദീകരിച്ച് നൽകിയത്.
‘‘അവരുടെ കല്യാണം കഴിഞ്ഞു. അവര് കേസ് കൊടുത്തില്ല. കേസ് കൊടുക്കുന്നുണ്ടെങ്കിൽ കൂടെ വരാം എന്ന് പറഞ്ഞതാണ്. പിന്നെ മറ്റ് ചിലർ കോംപ്രമൈസ് ഡീലുകൾ സംസാരിച്ചപ്പോൾ, അതിന് നിൽക്കുന്നില്ല എന്ന് പറഞ്ഞു. കാരണം, മാനം പണം കൊടുത്ത് വാങ്ങാനും, നിലനിർത്താനും പറ്റില്ല. ശിക്ഷ, സമൂഹം തരുന്ന നാൾ വരെയും അനുഭവിക്കണം.
ഇപ്പോൾ ഈ കമന്റുകൾ വരുന്ന വഴി അറിയാം. മറുപടി നൽകേണ്ടതുണ്ട് എന്ന് തോന്നി. കാരണം, ഈ ആരോപണത്തിന്റെ പേരിൽ, ആറ് വർഷമായി, ഒരു പൊതു ഇടത്തും എന്റെ മകൻ വന്നിട്ടില്ല. എന്നെ ആക്രമിക്കാൻ, മകന്റെ പേര് ഉപയോഗിക്കുന്നവർ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. ഞാൻ എന്തെങ്കിലും പറയുന്നത്, എനിക്ക് നേട്ടം ഉണ്ടാക്കാനല്ല. അത് കൊണ്ട് തന്നെ ശരിപക്ഷത്ത് ഉറച്ച് നിൽക്കും. തെറ്റിയാൽ തിരുത്തും’’ എന്ന് മാലാ പാർവതി മറുപടി നൽകി.